Tuesday, August 10, 2010

11 - ഹമീദ്‌ ജയിലിൽ

പോക്കർ ഹാജിയുടെ മെസ്സ്‌ റൂമിലെ പ്രധാന ചർച്ച വിഷയമന്ന് ഹമീദായിരുന്നു. പലർക്കും പറയാൻ പല കഥകൾ. അറബിയുമായി ഹമീദ്‌ അടിയുണ്ടാക്കിയെന്ന് ചിലർ. ഹമീദിനെ അറബി അടിച്ചെന്ന് ചിലർ.

റൂവൈസിലുള്ള പോലിസ്‌ സ്റ്റേഷൻ കഫ്റ്റിരിയയിൽ ജോലിചെയ്യുന്ന, ബീരാൻ വിളിച്ച്‌ പറഞ്ഞപ്പോഴാണ്‌ ഞങ്ങൾ വിവരമറിയുന്നത്‌. ഹമീദിനെ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അവന്റെ ഫോൺ ഓഫ്‌ ചെയ്തിരുന്നു. വിജനമായ ഹമീദിന്റെ കട്ടിലും, കടിച്ചമർത്തിയ ദുരിതങ്ങളും, അവന്റെ പ്രയാസങ്ങളും ഏറ്റുവാങ്ങിയ തലയിണയും നോക്കി ഞാൻ കിടന്നെങ്കിലും ഉറക്കം അന്യമായിരുന്നു.

രാവിലെ എഴുന്നേറ്റ്‌ ബീരാനെയും കുട്ടി ഞാൻ റുവൈസ്‌ പോലിസ്‌ സ്റ്റേഷനിലെത്തി. ബീരാന്റെ പരിചയത്തിൽ, മുദീറുമായി സംസാരിച്ചപ്പോഴാണ്‌ സംഗതിപന്തിയല്ലെന്ന് മനസിലായത്‌. ഹമീദിനെ പോലിസ്‌ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചിരിക്കുന്നു. കാരണം, ഹമീദ്‌ അവന്റെ കഫീലിന്റെ ഭാര്യയെ അക്രമിക്കാൻ ശ്രമിച്ചു. കേട്ട കഥകൾ വിശ്വസിക്കാനാവാതെ ഞാൻ തരിച്ചിരുന്നു.

എരിതീയിൽ എണ്ണപകരുന്ന രൂപത്തിൽ, ഹംസ ഇടക്ക്‌ മെസ്സ്‌ റൂമിലെത്തി പലരോടും പറഞ്ഞ കഥകളിൽനിന്നും ഹമീദ്‌ എന്ന വില്ലൻ കഥപത്രത്തിന്റെ രൂപവും ഭാവവും എല്ലാവർക്കും പരിചിതമായി. സഹായിക്കുവാൻപോലും, ആരും മുന്നോട്ട്‌ വന്നില്ല. അറബിപെണ്ണിനെ കയറിപിടിച്ചവന്റെ അക്രാന്തങ്ങളും വർണ്ണനകളും കേട്ടവർ, ഹമീദിന്റെ അവസ്ഥയിൽ മനസ്സലിയുന്നവരായിരുന്നില്ല.

ജയിലിലെത്തി ഹമീദിനെ കാണുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അറബിപെണ്ണിനെ അക്രമിക്കുക എന്നത്‌ ഒരു വലിയ കുറ്റമാണ്‌, ചെയ്തത്‌ ഇന്ത്യക്കാരനാണെങ്കിൽ. മാത്രമല്ല, ഒരു പെണ്ണ്‌ നേരിട്ട്‌ മൊഴികൊടുത്താൽ പിന്നെ, സാക്ഷികൾക്കും വിസ്താരങ്ങൾക്കും പ്രസക്തിയില്ല. നിയമം നിയമത്തിന്റെ വഴിക്കും, ഹിന്തി അവന്റെ വഴിക്കുമെന്നാണ്‌. സഹായിക്കുവാൻ ശക്തനായ ഒരു സ്പോൺസറുണ്ടെങ്കിൽ മാത്രമേ, അധികാരി വർഗ്ഗം അൽപമെങ്കിലും കനിയൂ. ഇവിടെ, കഫീൽ തന്നെയാണ്‌ വാദി. പ്രതിക്ക്‌ യാതോരു പരിഗണനയും പ്രതീക്ഷിക്കരുത്‌.

മാസങ്ങൾക്ക്‌ ശേഷമാണറിയുന്നത്‌, ഹമീദിന്റെ കേസ്‌ വിധിയായെന്ന്. 6 മാസത്തെ തടവിന്‌ ശേഷം നാട്‌ കടത്തുവാനാണ്‌ വിധി. ഹമീദിനെ ബുറൈമാൻ ജയിലിലേക്ക്‌ മാറ്റിയിരിക്കുന്നു എന്നറിഞ്ഞ ഞാൻ അവനെ കാണുവാൻ പുറപ്പെട്ടു. പുറത്ത്‌ പരക്കുന്ന കഥകളോന്നും സത്യമാവരുതെ എന്ന പ്രാർത്ഥനയോടെ.

നിരാശനായ, ക്ഷീണിതനായ ഹമീദിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് ചിന്തിച്ചിരിക്കുന്ന എന്റെ മുന്നിലേക്ക്‌ കടന്ന്‌വന്ന ഹമീദിനെ കണ്ട്‌ ഞാൻ ഞെട്ടി. ഊർജ്ജസ്വലനും ഉത്സാഹിയുമായവൻ, വളരെ പെട്ടെന്ന് തന്നെ ജയിലിലെ ജീവിതവുമായി സമരസപ്പെട്ടിരുന്നു. അത്മവിശ്വാസം സ്പുരിക്കുന്ന അവന്റെ വാക്കുകളിൽ കഴിഞ്ഞതോർത്തുള്ള സങ്കടമല്ല, ഭാവിയെക്കുറിച്ചോർത്തുള്ള ഉൽകണ്ഠകളുമല്ല ഞാൻ കേട്ടത്‌. സ്വപ്നങ്ങൾ നെയ്യുന്ന ഒരു ധീരന്റെ ശബ്ദമായിരുന്നു എന്റെ മുന്നിൽ.

സംഭവിച്ചതെന്തെന്ന് ഒരു ചെറുപുഞ്ചിരിയോടെ അവൻ വിവരിച്ചു.

സാദിരിയെകാണുവാൻ അവന്റെ വീട്ടിലെത്തിയ ഹമീദ്‌, കോളിങ്ങ്‌ ബെല്ലടിച്ച്‌ കാത്തിരുന്നു. വാതിൽ തുറന്ന സാദിരി ഹമീനെ കണ്ടതും "യാ ഹിമാർ, യാ കൽബ്‌" എന്നിത്യാധി, എല്ലാ അറബികൾക്കുമറിയാവുന്ന, ഇന്ത്യക്കാരോട്‌ പ്രയോഗിക്കുന്ന സ്ഥിരം ഡയലോഗുമായി അവന്റെ നേരെ തിരിഞ്ഞു. ഹമീദ്‌ ശാന്തനായി തന്റെ അവസ്ഥ സാദിരിയോട്‌ പറഞ്ഞെങ്കിലും അതോന്നും കേൾക്കുവാൻ അവൻ തയ്യറല്ലായിരുന്നു. കടകൾ മുഴുവൻ എന്റെതാണെന്നും, അത്‌ എന്റെ ഇഷ്ടംപോലെ ഞാൻ ചെയ്യുമെന്നും, നിന്നെ ഞാൻ എക്സിറ്റ്‌ അടിക്കുമെന്നും സാദിരി തീർത്ത്‌ പറഞ്ഞു. നഷ്ടപ്പെട്ടത്‌ തിരിച്ച്‌പിടിക്കാനാവില്ലെന്ന് മനസ്സിലാക്കിയ ഹമീദ്‌, തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും, ഇവിടെ തന്നെ ജോലി ചെയ്ത്‌ കടംവീട്ടാൻ അവസരം നൽകണമെന്നും സാദിരിയോട്‌ കെഞ്ചി.

ഇതിനിടയിൽ, സാദിരിയുടെ കുട്ടികൾ വന്ന്, ഹമീദിനെ തല്ലുവാൻ തുടങ്ങിയിരുന്നു. ഒപ്പം അവന്റെ ഭാര്യയും. അവസാനം സാദിരി ഹമീദിനെ ഒരു റൂമിലിട്ടടച്ച്‌, പോലിസിന്‌ ഫോൺ ചെയ്തു. ഹമീദ്‌ തന്റെ ഭാര്യയെ അക്രമിച്ചെന്നും, കുട്ടികളെ ഉപദ്രവിച്ചെന്നും പറഞ്ഞു. ഒരു പെണ്ണ്‌ നേരിട്ട്‌, തന്നെ അക്രമിച്ചു എന്ന് മൊഴിനൽകിയാൽ പിന്നെ, സാക്ഷികളും, വിസ്താരങ്ങളും, അപ്പിലുകളുമില്ലാതെ ജയിലടക്കുവാൻ ഉത്സാഹിക്കുന്നവരുടെ നാട്ടിൽ, അവർക്ക്‌ കിട്ടിയ ഒരു നല്ല ഇരയായിരുന്നു ഹമീദ്‌.

നിറഞ്ഞൊഴുകുന്ന കണ്ണ്‌തുടച്ച്‌ ഞാൻ എഴുന്നേറ്റു. അപ്പോൾ എന്നെ ആശ്വസിപ്പിച്ച്‌കൊണ്ട്‌ ഹമീദ്‌ പറഞ്ഞു

"സാരല്ല്യടാ, ഇവിടേക്ക്‌ വിമാനം കയറിയത്‌ നിവർത്തിപിടിച്ച കൈകളുമായാണ്‌. തിരിച്ചങ്ങോട്ടും അങ്ങിനെയാവാനാവും വിധി. ആറ്‌ മാസം ദാന്ന് പറയണപോലെ കഴിയില്ലെ, നാട്ടിലെത്തിയിട്ട്‌, എങ്ങിനെയെങ്കിലും കടംവീട്ടണം. അതിനും വല്ല്യ പ്രയാസമുണ്ടാവില്ല. വീടും പറമ്പും കൊടുത്താൽ ഒരുവിധം പിടിച്ച്‌നിൽക്കാലോ"

വീണിടം വിഷ്ണുലോകമാക്കുവാൻ, ആരെയും വശീകരിക്കുവാൻ, സ്നേഹം വാരികോരികൊടുക്കുവാൻ മിടുക്കനായ ഹമീദ്‌, പെട്ടെന്ന്‌തന്നെ ജയിലിലെ എല്ലാവരുമായും അടുത്തു "നിന്നെ കാണുവാൻ ഒരു മാസം കഴിയണമെന്നതും, മെസ്സ്‌ റൂമിലെ വാർത്ത കേൾക്കുവാൻ കഴിയുന്നില്ലെന്നതും മാത്രമാണെന്റെ ദുഖം", എന്ന് ചിരിച്ച്‌കൊണ്ടവൻ പറഞ്ഞിരുന്നു.

പലർക്കും പ്രവാസം, ഗതിനഷ്ടപ്പെട്ട കപ്പലിലെ കപ്പിത്താനെപോലെയാണ്‌. കരകാണുന്നത്‌വരെ, അടിയുലയുന്ന ജീവിതത്തെ നിയന്ത്രിക്കണം. കാറും കോളും പെമാരിയും, വീശിയടിക്കുന്ന തിരമാലകളും അവന്റെ യാത്രക്ക്‌ തടസമാവില്ല. ഗൾഫുകാരനെന്ന പണകിലുക്കത്തിന്റെ പേരിനുപിന്നിൽ അരങ്ങിലാടിതമരുന്ന കോമാളിയുടെ വേഷമാണ്‌ പ്രവാസിക്ക്‌. നെഞ്ച്‌പൊട്ടുന്ന വേദന കടിച്ചമർത്തി, പൊട്ടിച്ചിരിക്കണം, ചിരിപ്പിക്കണം മറ്റുള്ളവരെ. നിമിഷാർദ്ധങ്ങൾക്കുളിൽ മിന്നിമറയുന്ന വികാരവിചാരങ്ങളെ നിയന്ത്രിക്കുന്നതിൽ പ്രവാസികൾ മിടുക്കരായത്‌, ഈ വേഷപകർച്ചകൊണ്ടാവാം.

ഉള്ളിൽ എരിയുന്ന കണലിന്റെ ചാരം മൂടിവെച്ച്‌, അത്മവിശ്വാസത്തോടെ ഭാവിയിലേക്ക്‌ നോക്കുന്നവന്റെ വാക്കുകളിൽ ജീവിതം എന്താണെന്നറിഞ്ഞവന്റെ ദൃഡതയുണ്ടായിരുന്നു. അടിച്ച്‌പരത്തി പാകപ്പെടുത്തിയെടുത്ത മനസ്സിൽ നിരാശയെവിടെ, അശാന്തിയുടെ കിരിണങ്ങളെവിടെ. സ്വപ്നങ്ങൾ നെയ്തെടുക്കുവാൻ മാത്രമല്ല, അത്‌ നട്ട്‌നനച്ച്‌ വളർത്തുന്നതിലും ഹമീദ്‌ മിടുക്കനായിരുന്നു. അതാണ്‌ പിന്നിടെനിക്ക്‌ അവനെക്കുറിച്ചോർത്ത്‌ സങ്കടപ്പെടുവാനോ, ദുഖിക്കുവാനോ കഴിയാതിരുന്നതിന്റെ കാരണം.

അവസാനമായി ഹമീദിനെ കണ്ടപ്പോഴും അവൻ പറഞ്ഞത്‌, നാട്ടിലെത്തിയിട്ട്‌, മറ്റോരു പാസ്‌പോർട്ട്‌ സംഘടിപ്പിക്കണം. വീടും പറമ്പും വിറ്റ്‌ കടംവീട്ടണം. സൈനയെയും കുട്ടികളെയും ഒരു വാടകവീട്ടിലാക്കണം. ഉടനെ, അറബികടൽകടന്ന്, മരുഭൂമിയിലെത്തണം. മരതകം വിളയുന്ന ഈ മരുഭൂമിയിൽനിന്ന്‌തന്നെ നഷ്ടപ്പെട്ടതോക്കെ തിരിച്ച്‌ പിടിക്കണം, ബാധ്യതകൾ ഒന്നും ബാക്കിയില്ല. അനിയനും പെങ്ങന്മരും അളിയന്മരും എല്ലാം നല്ല നിലയിലായി. മരുഭൂമിയിലെ ജീവിതം ഒരിക്കലും നഷ്ടമല്ലെന്നുമവൻ പറഞ്ഞു.

ഹമീദിന്റെ ജയിൽ മോചനത്തിന്‌ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ്‌, എല്ലാം ശുഭകരമായി പര്യവസാനിക്കുമെന്ന പ്രതീക്ഷക്ക്‌ ഭംഗംവരുത്തികൊണ്ട്‌, ഒട്ടും ശുഭകരമല്ലാത്ത ആ വാർത്ത പടികടന്നെത്തിയത്‌. ഹമീദിനെ സംബന്ധിച്ച്‌ കേൾക്കുന്ന വർത്തകളൊന്നും ശുഭകരമയിരുന്നില്ലല്ലോ.

വാർത്ത കേട്ട ആ നിമിഷം തന്നെ ഞാൻ കിംഗ്‌ ഫഹദ്‌ ഹോസ്പിറ്റലിലേക്ക്‌ ഓടുകയായിരുന്നു. എന്റെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കികൊണ്ട്‌, ജീവിതവും മരണവും വേർത്തിരിക്കുന്ന മുറിയിൽ, ഐസിയുവിൽ, ചലനമറ്റ ശരീരത്തിലൂടെ, യന്ത്രങ്ങളുടെ സഹയത്തോടെ, ഹമീദിന്റെ ജീവന്റെ അവസാനകണികക്ക്‌ വേണ്ടി പ്രയത്നിക്കുന്ന ഡോക്‌ടർമാരെ ഞാൻ കണ്ടു.

മരണത്തിന്റെ മാലാഖമാർ നൃത്തംചവിട്ടികടന്ന്‌വരുന്ന ഭീതിതശബ്ദം കേൾക്കുവാനാവാതെ, ചെവികൾ പൊത്തിപിടിച്ച്‌, നിലവിളിയോടെ ഞാൻ തറയിലിരുന്നു. അപ്പോഴും അകത്ത്‌, ചെറുപുഞ്ചിരിയോടെ മരണത്തെവരവേൽക്കുവാൻ കാത്തിരിക്കുകയാരുന്നോ, എന്റെ പ്രിയകുട്ടുകാരൻ?.


11

14 comments:

Sulthan | സുൽത്താൻ said...

രാവിലെ എഴുന്നേറ്റ്‌ ബീരാനെയും കുട്ടി ഞാൻ റുവൈസ്‌ പോലിസ്‌ സ്റ്റേഷനിലെത്തി. ബീരാന്റെ പരിചയത്തിൽ, മുദീറുമായി സംസാരിച്ചപ്പോഴാണ്‌ സംഗതിപന്തിയല്ലെന്ന് മനസിലായത്‌. ഹമീദിനെ പോലിസ്‌ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചിരിക്കുന്നു. കാരണം, ഹമീദ്‌ അവന്റെ കഫീലിന്റെ ഭാര്യയെ അക്രമിക്കാൻ ശ്രമിച്ചു. കേട്ട കഥകൾ വിശ്വസിക്കാനാവാതെ ഞാൻ തരിച്ചിരുന്നു.

ഹമീദിന്റെ കഥ തുടരുന്നു

ഹംസ said...

സുല്‍ത്താനെ ആശുപത്രിയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്ത സന്തോഷമുള്ളതാവണേ അടുത്ത പോസ്റ്റില്‍

പടച്ചവനേ ... ഹമീദിനു ദീര്‍ഘായുസ്സ് കൊടുക്കണേ ....

ഒരു യാത്രികന്‍ said...

സുല്‍ത്താനെ ഇത് കഥ തന്നെയല്ലേ......അങ്ങനെ ആവട്ടെ.....സസ്നേഹം

Sulthan | സുൽത്താൻ said...

ഹംസാക്കാ,

നന്ദി വരവിനും പ്രാർത്ഥനക്കും.

യാത്രികൻ,

പ്രവാസികളുടെ കഥകൾക്ക്‌ അനുഭവങ്ങളുടെ കെട്ടുറപ്പുള്ള പുറംചട്ടയുണ്ട്‌. ഒരാൾക്കും ഒരിക്കലും പ്രതിഫലിപ്പിക്കാനാവതെ പോവുന്ന, കയ്പ്പും മധുരവും നിറഞ്ഞ, ജീവിതത്തിന്റെ ഗന്ധമുണ്ട്‌. നന്ദി.

yousufpa said...

സുൽത്താന്റെ ചേലുള്ള കൂട്ടുകാരാ..ഹമീദ് ജയിലിലായ വിവരം അറിഞ്ഞ്.മുയുമനും വായിച്ചിട്ട് വിസായം എയ്താട്ടൊ.

$hamsuCm Pon@t said...

ജീവിതത്തിന്റ്റെ നേര്‍ക്കാഴ്ചകള്‍.........സുല്‍ത്താനേ ആശംസകള്‍!!!

രസികന്‍ said...

[നെഞ്ച്‌പൊട്ടുന്ന വേദന കടിച്ചമർത്തി, പൊട്ടിച്ചിരിക്കണം, ചിരിപ്പിക്കണം മറ്റുള്ളവരെ. നിമിഷാർദ്ധങ്ങൾക്കുളിൽ മിന്നിമറയുന്ന വികാരവിചാരങ്ങളെ നിയന്ത്രിക്കുന്നതിൽ പ്രവാസികൾ മിടുക്കരായത്‌, ഈ വേഷപകർച്ചകൊണ്ടാവാം.]

പ്രിയ സുല്‍ത്താനെ, താങ്കളുടെ ഓരോ വരികളും പ്രവാസ ജീവിതമനുഭവിച്ചവരുടെയും, അനുഭവിച്ചുകൊണ്ടിരിക്കുന്നവരുടെയും കലര്‍പ്പില്ലാത്ത അനുഭവങ്ങളുടെ നേര്‍ക്കാഴ്ച വളരെ വ്യക്തമാക്കുന്നുണ്ട് ... ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു

ആശംസകള്‍

OAB/ഒഎബി said...

ഇല്ല എല്ലാം കഴിഞ്ഞിരിക്കുന്നു.
എനിക്കറിയാം...
ഒരു ചെറു പ്രതീക്ഷ പോലും എന്നിലില്ല!

ഹമീദ് ജയിലിലെത്താന്‍ തുടക്കം കുറിച്ചവരെ പൂജിക്കാന്‍ ഇന്നേറെ ആളുകളുണ്ടായിരിക്കും.

പക്ഷെ ആരായാലും ഒന്നോര്‍ത്തൊ
നിനക്കും നിന്റെ മക്കള്‍ക്കും ഇന്നുകള്‍ മാത്രമേയുള്ളു
നാളെകള്‍ ഹമീദുമാര്‍ക്കുള്ളതാണ്.

poor-me/പാവം-ഞാന്‍ said...

Looking forward to your next posting...

gulfmallu said...

പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,Post your blogs directly using RSS feeds


ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ്‌ മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ്‌ മല്ലു വില്‍ താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ്‌ ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗുRSS feeds ഗള്‍ഫ്‌ മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും

അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ്‌ മല്ലു വിന്റെ ആഡ് ടോ യുവര്‍ വെബ്‌ ( add to your web / Get the Java script )എന്ന ഗള്‍ഫ്‌ മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍ ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ .

ഞങ്ങളുടെ വായനക്കാര്‍ക്ക്‌ തിരിച്ചു ഗള്‍ഫ്‌ മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്, അല്ലെങ്കില്‍ ഗള്‍ഫ്‌ മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക

കുറിമാനം :-
താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ്‌ മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ ഗള്‍ഫ്‌ മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്

നന്ദിയോടെ
ഗള്‍ഫ്‌ മല്ലു അഡ്മിന്‍ സംഘം

Read More
www.gulfmallu.tk
The First Pravasi Indian Network

Post your blogs directly using RSS feeds

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇല്ല.. ഹമീദിനൊന്നും സംഭവിക്കില്ല..

ബഷീർ said...

ദുരന്തങ്ങളാണല്ലോഹമീദിന്റെ ജീവിതം മുഴുവൻ.:(
ശുഭപര്യവസാനമാണ് ഏവരും പ്രതീക്ഷിക്കുന്നത്
പക്ഷെ വിധി അതിനനുവദിക്കുമോ ?

ബാക്കി വായിക്കാൻ ആകാംക്ഷയോടെ

കൊമ്പന്‍ said...

കൊള്ളാം

നല്ല വരികള്‍
സമയം കാണുക ആണെഗില്‍ എന്നേ ഒന്ന് വായിക്കൂ
www.iylaserikaran.blogspot.com

ഒരു യാത്രികന്‍ said...

???????????????????????????????